തലയോട്ടി തുറക്കാതെ ബ്രെയിൻ എവിഎം രോഗത്തിന് നൂതന ചികിത്സ ഇനി കേരളത്തിലും
യുവാക്കളിൽ മസ്തിഷ്‌ക രക്തസ്രാവത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നായ ബ്രെയിൻ എവിഎം (ആർട്ടീരിയോവെനസ് മാൽഫോർമേഷൻ) എന്ന ഗുരുതരമായ രോഗാവസ്ഥയ്ക്കുള്ള നൂന ചികിത്സാ രീതി ഇനി മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിലും. ഇന്റർവെൻഷണൽ റേഡിയോളജി ഡിപ്പാർട്ട്മെന്റ് ആദ്യമായി നടപ്പിലാക്കിയ ട്രാൻസ് വീനസ് റൂട്ട് എമ്പോളൈസേഷൻ എന്ന ചികിത്സ രാജ്യത്തു തന്നെ വിരളമായി പ്രാബല്യത്തിലുള്ള ചികിത്സാ രീതിയാണ്.രക്താതിമർദം മൂലമോ പരുക്ക് മൂലമോ അല്ലാതെ തലച്ചോറിൽ രക്തസ്രാവമുണ്ടാക്കുന്ന ഒരു അസുഖമാണ് ബ്രെയിൻ എവിഎം. തലച്ചോറിലെ ധമനികളുടെയും ഞരമ്പുകളുടെയും അസാധാരണമായ പിരിമുറുക്കം മൂലമുണ്ടാകുന്ന അപൂർവവും എന്നാൽ ജീവൻ അപകടപ്പെടുത്തുന്നതുമായ അവസ്ഥയാണ് ബ്രെയിൻ എവിഎം. ഈ വാസ്‌കുലർ ക്രമക്കേട് സാധാരണ രക്തയോട്ടം, ഓക്‌സിജൻ രക്തചംക്രമണം എന്നിവയെ തടസ്സപ്പെടുത്തുന്നു. ഇത് രക്തക്കുഴലുകളെ ദുർബലമാക്കുകയും ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ പരിക്ക് മൂലമുണ്ടാകുന്ന രക്തസ്രാവങ്ങളിൽ നിന്ന് വ്യത്യസ്തമായി, രക്തസ്രാവം പലപ്പോഴും മുന്നറിയിപ്പില്ലാതെ സംഭവിക്കുകയും ചെയ്യുന്നു. ഇത് സമയബന്ധിതമായ രോഗനിർണയവും ചികിത്സയും വൈകിപ്പിക്കാറുണ്ട്.
രക്തക്കുഴലുകൾ കെട്ടുപിണഞ്ഞു കിടക്കുന്ന ഈ അവസ്ഥയ്ക്ക് പ്രാഥമിക ചികിത്സയായി സങ്കീർണ്ണമായ ഓപ്പൺ-തലയോട്ടി ശസ്ത്രക്രിയകൾ (ക്രാനിയോട്ടമി) ആയിരുന്നു ഉണ്ടായിരുന്നത്. ഫലപ്രദമാണെങ്കിലും, ഈ ചികിത്സാ നടപടിക്രമങ്ങൾ അണുബാധ, കൂടുതൽ വീണ്ടെടുക്കൽ സമയം, മസ്തിഷ്‌ക ടിഷ്യു എക്‌സ്‌പോഷറുമായി ബന്ധപ്പെട്ട സങ്കീർണതകൾ എന്നിവയുൾപ്പെടെ ഗണ്യമായ അപകടസാധ്യതകളിലേക്ക് നയിച്ചിരുന്നു.
ട്രാൻസ് വീനസ് റൂട്ട് എമ്പോളൈസേഷൻ എന്ന നൂതന ചികിത്സയിലൂടെ തലയോട്ടി തുറക്കാതെ തന്നെ കാലിലെ രക്തക്കുഴൽ വഴി സാധാരണ രീതിയിൽ ട്രാൻസ് ആർടീരിയൽ റൂട്ട് വഴിയാണ് ചികിത്സ നടത്തുന്നു. തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികളിലൂടെ കത്തീട്രൽ കടത്തി വിട്ടതിന് ശേഷം അമിത രക്തസ്രാവം തടയുന്നു. എന്നാൽ ട്രാൻസ് വീനസ് റൂട്ട് വഴി ചികിത്സിക്കുമ്പോൾ തലച്ചോറിൽ നിന്ന് തിരികെ രക്തം ഒഴുകി വരുന്ന സിരകളിലൂടെ (വെയിൻ) കത്തീട്രൽ കടത്തിവിട്ടാണ് ചികിത്സിക്കുന്നത്. ധമനികളിലൂടെ നടത്തുന്ന ചികിത്സയുടെ കൂടെ ട്രാൻസ് വീനസ് റൂട്ട് ചികിത്സ കൂടി കടന്നു വന്നതോടെ95ശതമാനം എവിഎം കേസുകളും തലയോട്ടി തുറക്കാതെയുള്ള എമ്പോളൈസേഷൻ ചികിത്സയിലൂടെ സുഖപ്പെടുത്താനാകും. താരതമ്യേന കുറഞ്ഞ സങ്കീർണതകളും ഉയർന്ന വിജയനിരക്കുമുള്ള ഈ ചികിത്സാരീതി കോഴിക്കോട് മെഡിക്കൽ കോളേജിൽ വിജയകരമായി പൂർത്തീകരിച്ചതോടെ സംസ്ഥാനത്തിന്റെ ആരോഗ്യരംഗം ബ്രെയിൻ എവിഎം ചികിത്സയിൽ സുപ്രധാന നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്.