കൊച്ചി നഗരത്തിലെ പൊതുഗതാഗതത്തിനു കുതിപ്പേകാൻ 'മെട്രോ കണക്ട്
കൊച്ചി നഗരത്തിലെ പൊതുഗതാഗത രംഗത്തിന് കുതിപ്പേകാൻ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സർവ്വീസ് 'മെട്രോ കണക്ട്' പ്രവർത്തനം ആരംഭിച്ചു. കൊച്ചി മെട്രോ പാതയ്ക്ക് സമാന്തരമായി നൂതന പൊതുഗതാഗത സംവിധാനം ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'മെട്രോ കണക്ട് പദ്ധതിക്ക് രൂപം നൽകിയത്. കൊച്ചി മെട്രോ ട്രെയിനിന് തുല്യമായ സൗകര്യങ്ങളുമായാണ് ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചത്. എയർപോർട്ട് റൂട്ടിൽ നാലു ബസുകളും കളമശേരി റൂട്ടിൽ രണ്ട് ബസുകളും ഇൻഫോപാർക്ക് റൂട്ടിൽ ഒരു ബസും കളക്ട്രേറ്റ് റൂട്ടിൽ രണ്ട് ബസുകളും ഹൈക്കോർട്ട് റൂട്ടിൽ മൂന്നു ബസുകളും കടവന്ത്ര റൂട്ടിൽ ഒരു ബസുമാണ് സർവ്വീസ് നടത്തുന്നത്.
എയർപോർട്ട് റൂട്ടിൽ തിരക്കുള്ള സമയങ്ങളിൽ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളിൽ 30 മിനിറ്റും ഇടവിട്ട് സർവ്വീസുകൾ ഉണ്ടാകും. രാവിലെ 6.45 മുതൽ സർവ്വീസ് ആരംഭിക്കും. രാത്രി 11 മണിക്കാണ് എയർപോർട്ടിൽ നിന്ന് ആലുവയിലേക്കുള്ള അവസാന സർവ്വീസ്. കളമശേരി-മെഡിക്കൽ കോളെജ് റൂട്ടിൽ 30 മിനിറ്റ് ഇടവിട്ട് സർവ്വീസ് ഉണ്ടാകും. രാവിലെ 8.30 മുതൽ വൈകിട്ട് 7.30 വരെയാണ് സർവ്വീസ്. ആലുവ- എയർപോർട്ട് റൂട്ടിൽ 80 രൂപയും മറ്റു റൂട്ടുകളിൽ അഞ്ച് കിലോമീറ്റർ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂർണമായും എയർകണ്ടീഷൻ ചെയ്ത ഇലക്ട്രിക് ബസിലെ യാത്ര നിരക്ക്. കൊച്ചി മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫസ്റ്റ് മൈൽ-ലാസ്റ്റ് മൈൽ കണക്ടിവിറ്റി വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകൾ ഏകദേശം 15 കോടിയോളം രൂപ മുടക്കി വാങ്ങി കൊച്ചി മെട്രോ സർവ്വീസ് നടത്തുന്നത്.
ഏറ്റവും സുഖകരമായ യാത്രയ്ക്ക് പരിസ്ഥിതിക്ക് ഇണങ്ങുന്ന കൊച്ചി മെട്രോയിലേതിന് സമാനമായ യാത്രാ സൗകര്യങ്ങളോടെയാണ് ഇ ബസുകൾ സജ്ജമാക്കിയിരിക്കുന്നത്. 33 സീറ്റുകളാണ് ബസിലുള്ളത്. മൊബെൽ ഫോൺ ചാർജ് ചെയ്യാൻ യു.എസ്.ബി പോർട്ട് ലഭ്യമാണ്.മുട്ടം, കലൂർ, വൈറ്റില, ആലുവ എന്നിവടങ്ങളിലാണ് ചാർജിംഗ് സ്റ്റേഷനുകൾ. ഡിജിറ്റൽ പേയ്മെന്റ് വഴിയാണ് ടിക്കറ്റിംഗ്. ക്യാഷ് ട്രാൻസാക്ഷനും ഉണ്ട്. യുപിഐ വഴിയും റുപേ ഡെബിറ്റ് കാർഡ്, കൊച്ചി 1 കാർഡ് എന്നിവ വഴിയും പേയ്മെന്റ് നടത്താം.
ഹൈക്കോർട്ട്- എംജി റോഡ് സർക്കുലർ, കടവന്ത്ര- കെ.പി വള്ളോൻ റോഡ് സർക്കുലർ, കാക്കനാട് വാട്ടർമെട്രോ-ഇൻഫോപാർക്ക്, കിൻഫ്രപാർക്ക്, കളക്ട്രേറ്റ് എന്നീ റൂട്ടുകളിൽ ഘട്ടം ഘട്ടമായി ഉടനെ സർവ്വീസുകൾ ആരംഭിക്കും. ആലുവ-എയർപോർട്ട്, കളമശേരി-മെഡിക്കൽ കോളജ്, കളമശേരി-കുസാറ്റ് റൂട്ടുകളിലാണ് ആദ്യ സർവീസ് നടത്തിയത്.