മലയോര മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം - സീതത്തോട് - നിലയ്ക്കൽ കുടിവെള്ള പദ്ധതി യാഥാർഥ്യമായി
ജലവിതരണ രംഗത്ത് പുതിയ ചരിത്രം കുറിച്ച് സീതത്തോട് - നിലയ്ക്കൽ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു. പദ്ധതിയുടെ ട്രയൽ റൺ പൂർത്തിയായി. നബാർഡിന്റെ ഫണ്ടിനു പുറമേ ജെ ജെ എമ്മിലും കൂടി ഉൾപ്പെടുത്തി 120 കോടി രൂപ ചെലവഴിച്ച് ശബരിമല ഇടത്താവളമായ നിലയ്ക്കലിലും പെരിനാട് പഞ്ചായത്തിന്റെ ഇതര ഭാഗങ്ങളിലും, സീതത്തോട് പഞ്ചായത്തിലും, നാറാണംതോട്, ളാഹ തുടങ്ങിയ സ്ഥലങ്ങളിലും കുടിവെള്ളം എത്തിക്കുന്ന ബൃഹുത്തായ പദ്ധതിയാണിത്.
നിലയ്ക്കൽ കുടിവെള്ളപദ്ധതി പൂർണമായി യാഥാർത്ഥ്യമാകുന്നതോടെ മലയോര മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് വലിയൊരു പരിഹാരമാകും. 2016-ലാണ് കക്കാട്ടാറ് കേന്ദ്രീകരിച്ച് നിലയ്ക്കൽ-സീതത്തോട് കുടിവെള്ള പദ്ധതിയുടെ നിർമാണം തുടങ്ങിയത്. ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും കിണറിന്റെയും നിർമാണ പ്രവർത്തനം ഒൻപത് കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ചിരുന്നു. ഇപ്പോൾ 120 കോടി രൂപയുടെ പ്രവർത്തനമാണ് അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്.
സീതത്തോട് മുതൽ നിലയ്ക്കൽ വരെയുള്ള പമ്പിങ് മെയ്നിന്റെയും സീതത്തോടിനും നിലക്കലിനും ഇടയിലുള്ള മൂന്ന് ബൂസ്റ്റിംഗ് പമ്പിങ് സ്റ്റേഷന്റെയും ടാങ്കിന്റെയും നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കിയതോടെയാണ് ട്രയൽ റൺ സാധ്യമായത്. നിലവിൽ ജല സംഭരണം നടത്തുന്ന 50 ലക്ഷം ലിറ്റർ ടാങ്കിലാണ് സീതത്തോട്ടിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ശേഖരിക്കുന്നത്. നിലയ്ക്കലിൽ ഭാവിയിലെ ആവശ്യങ്ങൾ മുന്നിൽ കണ്ട് 20 ലക്ഷം ലിറ്റർ വീതം സംഭരണ ശേഷിയുള്ള മൂന്നു ടാങ്കുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടു കൂടി നിലയ്ക്കൽ ബേസ് ക്യാമ്പിൽ ജല വിതരണത്തിനായി ജല അതോറിറ്റിക്ക് വേണ്ടി വരുന്ന കോടികളുടെ അധിക ബാധ്യതയ്ക്ക ശാശ്വത പരിഹാരമായിരിക്കുകയാണ്. നബാർഡ് പദ്ധതിയിൽ ടെൻഡർ ആകാത്ത പ്രവർത്തികൾ ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപ്പിലാക്കിയത്.
പദ്ധതിയുടെ ഭാഗമായി നിലയ്ക്കൽ ബേസ് ക്യാമ്പിലെ 20 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള 3 ഉന്നതതല ജല സംഭരണികളുടെ നിർമാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. എസ്എൻഎൽ ടവറിന് സമീപമുള്ള 20 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള സംഭരണിയുടെ റൂഫ് സ്ലാഫിന്റെ പണി കൂടിയാണ് പൂർത്തിയാകാനുള്ളത്. ഗോശാലയ്ക്ക് സമീപമുള്ള 20 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജല സംഭരണിയുടെ സ്ട്രക്ചറൽ വർക്കുകളും, പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപമുള്ള 20 ലക്ഷം ലിറ്റർ സംഭരശേഷിയുള്ള ജല സംഭരണിയുടെ ബോട്ടം സ്ലാബ് വരെയുള്ള പ്രവർത്തികളും പൂർത്തിയാക്കി.
സീതത്തോട്, പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നിവിടങ്ങളിൽ താമസിക്കുന്ന 7000 ഓളം കുടുംബങ്ങൾക്കും പൈപ്പ്ലൈനിന്റെ പ്രയോജനം ലഭിക്കും. നിലവിൽ നിലയ്ക്കലിൽ ടാങ്കറുകളിൽ വെള്ളമെത്തിച്ചാണ് മണ്ഡലകാലത്ത് വിതരണം ചെയ്യുന്നത്. ഇതിനാകട്ടെ വർഷംതോറും കോടികളാണ് സർക്കാരിന് ചെലവഴിക്കേണ്ടിവരുന്നത്. ശുദ്ധജലവിതരണ പദ്ധതികളൊന്നുമില്ലാത്ത സീതത്തോട് പഞ്ചായത്തിലെ ജനങ്ങളും തങ്ങളുടെ ദുരിതത്തിനും ഇതോടെ പരിഹാരമാകുകയാണ്. പദ്ധതിയുടെ ആദ്യഘട്ടം നിലയ്ക്കലിൽ വെള്ളമെത്തിക്കുക എന്നതാണ്. തുടർന്നാവും സീതത്തോട് പഞ്ചായത്തിൽ വെള്ളമെത്തിക്കുന്നതിനുള്ള നടപടികളാരംഭിക്കുക.